തിരുവനന്തപുരം: മൂന്നുമാസം മുമ്പ് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച ആലിയയെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കള്‍. പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ചു വച്ച് വിവാഹിതരായ യുവാവും യുവതിയും മാനഹാനി ഭയന്നാണ് ഒന്നര മാസം വളര്‍ത്തിയശേഷം കുഞ്ഞ് ആലിയയെ ഉപേക്ഷിച്ചത്.
അമ്മത്തൊട്ടിലില്‍ ജൂലൈ 17നു കുഞ്ഞിനെ ലഭിച്ചിരുന്നുവെന്നു ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷ ഷാനിബ ബീഗം. ആരുടെ കുഞ്ഞാണെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.
ഏറെക്കാലത്തെ പ്രണയത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ആലിയയുടെ അച്ഛനും അമ്മയും വിവാഹിതരായത്. പക്ഷേ വിവാഹത്തിനു മുമ്പുതന്നെ അമ്മ ഒരു പുതുജീവന്റെ തുടിപ്പറിഞ്ഞിരുന്നു. വിവാഹം വേഗത്തിലാക്കാന്‍ ഇരുവരും ശ്രമിച്ചു.
നാളിലും പക്കത്തിലും മുഹൂര്‍ത്തത്തിലുമൊക്കെ തട്ടി അതു നീണ്ടുപോയി. ഗര്‍ഭഛിദ്രത്തിനു സമീപിച്ചപ്പോള്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഭ്ര്യൂണഹത്യ പാപമാണെന്ന ഡോക്ടറുടെ ഉപദേശവും ഉള്ളില്‍ പേറി അവര്‍ മടങ്ങി. ഇതിനിടെ അവര്‍ വിവാഹിതരായി. എട്ടു മാസം ഗര്‍ഭിണിയായിരുന്നു അവളപ്പോള്‍. വിവാഹശേഷം ഇരുവരും തിരുവനന്തപുരത്ത് വാടകവീടെടുത്തു. കഴിഞ്ഞ മേയ് മാസം ആലിയ പിറന്നു. അപ്പോഴും ഇരുവരും വീട്ടുകാരില്‍നിന്ന് എല്ലാം മറച്ചു.
നവദമ്പതികളെ കാണാതെ വീട്ടുകാര്‍ അക്ഷമരായി. ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലും. ഒന്നര മാസത്തിനുശേഷം ജൂലൈ 17ന് അവര്‍ ആലിയയെ ഉപേക്ഷിക്കാന്‍ ഉറപ്പിച്ചു.
പുലര്‍ച്ചെ രണ്ടുമണിയോടെ ശിശുഭവനിലെ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു. എന്നാല്‍ അതോടെ ഇരുവര്‍ക്കും ജീവിതവും സമാധാനവും കൈവിട്ടുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക