മസ്കത്ത്: ഒമാനിൽ ടൈറ്റാനിയം ഡൈഓക്സൈഡ് (ഇ 171) അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്തും. ഒമാൻ ആരോഗ്യമന്ത്രി സഊദ് ബിൻ ഹമൂദ് അൽ ഹസ്ബിയാണ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. ഉത്തരവിറങ്ങി ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും.
ഇ 171 എന്നറിയപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് ഭക്ഷ്യവസ്തുക്കൾക്ക് നിറവും ഭംഗിയും നൽകാൻ ഉപയോഗിക്കുന്നു. പെയിന്റുകൾ, കോട്ടിങുകൾ, ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നു. ഇ171 വളരെ ചെറുതും മൈക്രോ ഘടക വിഭാഗത്തിൽ പെടുന്നതുമാണ്. അത്തരം ഉൽപ്പന്നങ്ങൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കരൾ, ശ്വാസകോശം, ദഹനേന്ദ്രീയം എന്നിവയിലേക്ക് പ്രവേശിക്കും.
മിഠായി, കോഫി ക്രീമർ, ചില ബേക്കറി ഇനങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലും കേക്ക് അലങ്കരിക്കാനുമാണ് ഇ 171 ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് വെളുത്ത നിറം നൽകാനും അവയെ മനോഹരമാക്കാനും ഇത് ഉപയോഗിക്കുന്നു. ചിലതരം പാൽ ഉൽപ്പന്നങ്ങൾ, ചോക്ലേറ്റുകൾ, ച്യൂയിങ്ഗം എന്നിവയിലും ഇവയുടെ ഘടകങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക