കൊളംബോ: ശ്രീലങ്കയിൽ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നിർദേശിച്ച ഉയർന്ന നിരക്കിലാണ് വൈദ്യുതി വിതരണം.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണ പാക്കിസ്ഥാനിലും ഐഎംഎഫ് വ്യവസ്ഥ പാലിക്കാനായി പെട്രോളിനു വീണ്ടും വില വർധിപ്പിച്ചു. ഒരു ലീറ്റർ പെട്രോളിനു 272 പാക്ക് രൂപയാണ് (ഏകദേശം 90 ഇന്ത്യൻ രൂപ) ഇന്നലെ നിരക്ക്.
കഴിഞ്ഞ വർഷം ജനുവരി മുതൽ ലങ്കയിൽ ദിവസവും 14 മണിക്കൂർ വരെയായിരുന്നു പവർ കട്ട്. 66% വർധന ഇന്നലെ നിലവിൽ വന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിരക്ക് 70% വർധിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനായി ശ്രീലങ്ക ഐഎംഎഫിൽനിന്നു പ്രതീക്ഷിക്കുന്ന വായ്പ 290 കോടി ഡോളറാണ്. ഇതിനായാണു വൈദ്യുതി സബ്സിഡി എടുത്തുകളഞ്ഞത്.
കൂടുതൽ നികുതികൾ ചുമത്തി പാക്കിസ്ഥാൻ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച മിനി ബജറ്റിനു പിന്നാലെയാണു പെട്രോളിനു 22.20 രൂപ കൂട്ടി 272 രൂപയാക്കിയത്. ഡീസൽ, മണ്ണെണ്ണ എന്നിവയ്ക്കും കുത്തനെ വില കൂട്ടി. 2019 ൽ 700 കോടി ഡോളറാണ് ഐഎംഎഫ് വാഗ്ദാനം ചെയ്തത്. ആദ്യ ഗഡുവായ 100 കോടി ഡോളർ ലഭിക്കാൻ കഴിഞ്ഞമാസം 31 മുതൽ ഈ മാസം 9 വരെ ഇസ്ലാമാബാദിൽ ഐഎംഎഫ് സംഘവുമായി മാരത്തൺ ചർച്ചകൾ വേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക