സിയോള്‍: കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അമേരിക്ക – ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ പ്രകോപനം.
തിങ്കളാഴ്ചയാണ് രണ്ടാം മിസൈല്‍ വിക്ഷേപണം നടന്നത്. കിഴക്കന്‍ കടലിന് നേരെ ഉത്തരകൊറിയ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി സംശയിക്കുന്നതായി ജപ്പാന് പ്രധാനമന്ത്രിയുടെ ഓഫീസും ട്വീറ്റ് ചെയ്തു.
ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനിക അഭ്യാസമാണ് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് വഴിവെച്ചത്. ഞായറാഴ്ചയായിരുന്നു സംയുക്ത സൈനികാഭ്യാസം നടന്നത്. നടപടിയുമായി മുന്നോട്ടു പോയാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ തന്നെ ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഇരു രാജ്യങ്ങളും ചെവിക്കൊണ്ടില്ല.
ശനിയാഴ്ചയാണ് ആദ്യ മിസൈല്‍ പ്രകോപനം ഉത്തരകൊറിയയില്‍ നിന്ന് ഉണ്ടാകുന്നത്. 66 മിനിറ്റ് പറന്ന ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ പതിച്ചു. പിന്നാലെ ഞായറാഴ്ച നടന്ന സംയുക്ത സൈനികാഭ്യാസത്തില്‍ തന്ത്രപ്രധാനമായ ബോംബറും ഫൈറ്റര്‍ ജെറ്റുകളും ഉള്‍ക്കൊള്ളിച്ച് അമേരിക്കയും ദക്ഷിണകൊറിയയും മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക