മധ്യവേനല്‍ അവധിക്കാലത്ത് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും അഞ്ചു കിലോഗ്രാം അരി വീതം നല്‍കുന്നതിന് തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ അരി വിതരണം ആരംഭിക്കും.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മിക്കാന്‍ നവംബര്‍ മാസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. സ്ഥലമില്ലാത്ത സ്കൂളുകളില്‍ 10 ഗ്രോ ബാഗുകളിലെങ്കിലും പച്ചക്കറി കൃഷി നടത്തുവാനും അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളില്‍ കൃഷിയോടുള്ള അഭിരുചിവര്‍ദ്ധിപ്പിക്കുക, ലഭിക്കുന്ന വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,037 സ്കൂളുകളില്‍ 10,583 സ്കൂളുകളില്‍ (87 ശതമാനം) അടുക്കളപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മിച്ചിട്ടുണ്ട്.
ഇടുക്കി,കണ്ണൂര്‍ എന്നീ ജില്ലകളിലെ 5 സ്കൂളുകളില്‍ അവയുടെ ഉപയോഗം കഴിഞ്ഞ് പച്ചക്കറികള്‍ വില്‍ക്കുന്നതിനും കഴിഞ്ഞിട്ടു ണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക