തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളെയാണ് കേന്ദ്രം ആക്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഭരണത്തിന് കീഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകരുകയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. മോദിയുടെ കോർപ്പറേറ്റ് സുഹൃത്തുക്കൾ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയാണ്. അദാനി വിവാദം അന്വേഷിക്കാൻ കേന്ദ്രം തയ്യാറാവുന്നില്ല. സർക്കാരിനെ ചോദ്യം ചെയ്താൽ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് അപകടകരമായ സമവാക്യമാണ്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ആരാണ് ഇതിന് വേണ്ടി നിലകൊള്ളുന്നത് എന്നത് പ്രധാനമാണ്.
ഭരണസംവിധാനങ്ങളെയും ഗവർണർമാരെയും കേന്ദ്രം പിന്തുണയ്ക്കായി ഉപയോഗിക്കുന്നു. ഗവർണറെ ഉപയോഗിച്ച് സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർപാർട്ടി നേതാക്കളെ വേട്ടയാടുകയാണ്. തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും ബി.ജെ.പി സർക്കാർ ഉണ്ടാകുമെന്നതാണ് പാർട്ടി സ്വീകരിച്ച മുദ്രാവാക്യം. എന്നാൽ കേരളത്തിലെ ജനങ്ങളുടെ വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. കേരള സർക്കാരിന്റെ താൽപര്യം ജനങ്ങളുടെ താൽപര്യമാണെന്ന് രാഷ്ട്രപതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക