തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുകയാണ്. ഈ ജനകീയ സമരങ്ങളിൽ വർധിച്ചുവരുന്ന ജനപങ്കാളിത്തം മുതലാളിത്ത ഭരണകൂടത്തെ ഭയപ്പെടുത്തുന്നു. ഒരു വർഷം നീണ്ടുനിന്ന ഐതിഹാസിക കർഷക സമരത്തിന്റെ വിജയവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 21 ഓളം ദേശീയ പണിമുടക്കുകളിലെ പങ്കാളിത്തവും വർധിച്ചുവരുന്ന കർഷക-തൊഴിലാളിവർഗ ഐക്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടത്തിയ കിസാൻ ലോങ് മാർച്ചിന്റെ വിജയം ഈ സമരമുന്നണിയുടെ കരുത്ത് വെളിവാക്കുന്നതാണെന്നും പിണറായി കൂട്ടിച്ചേർത്തു. വിളകൾക്ക് ന്യായവില നിശ്ചയിക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ഉള്ളി ഉൾപ്പെടെയുള്ള വിളകൾക്ക് സബ്സിഡി നൽകുക എന്നിവയുൾപ്പെടെ 17 ഓളം ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ വർഷം മാർച്ച് 13 ന് നാസിക്കിൽ നിന്ന് ആരംഭിച്ച ലോങ് മാർച്ച് വലിയ പങ്കാളിത്തത്തോടെ മുംബൈ നഗരത്തിലേക്ക് നീങ്ങുകയായിരുന്നു. 15,000 ത്തോളം കർഷകർ പങ്കെടുത്ത മാർച്ചിന് ലഭിച്ച പിന്തുണ കണ്ട് മഹാരാഷ്ട്ര സർക്കാർ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതരായി.
നവലിബറൽ നയങ്ങൾക്കെതിരായ ജനകീയ പ്രക്ഷോഭങ്ങൾ വിജയിക്കുമെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുന്നതാണ് കിസാൻ ലോങ് മാർച്ചിന്റെ വിജയം. വർഗീയതയും വിഭാഗീയതയും പറഞ്ഞ് ഇത്തരം മാർച്ചുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കുള്ള വലിയ താക്കീത് കൂടിയാണിത്. കർഷക-തൊഴിലാളി വർഗമുന്നണി വിജയം കൈവരിക്കുക തന്നെ ചെയ്യുമെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ആവശ്യങ്ങൾ അംഗീകരിക്കാമെന്ന സർക്കാർ ഉറപ്പിനെ തുടർന്ന് ലോങ് മാർച്ച് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നല്കിയ ഉറപ്പിനെ തുടർന്നാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക