കോഴിക്കോട് : ഹോട്ടലിൽ മറന്നുവെച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റുമായി പൊലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പാഞ്ഞത് 12 കിലോമീറ്റർ. പരീക്ഷ എഴുതാൻ കഴിയില്ലെന്ന് കരുതി വിഷമിച്ചു നിന്ന വിദ്യാർത്ഥികൾക്ക് ആശ്വാസവും അത്ഭുതവുമായി കോളേജിലേക്ക് പൊലീസുകാർ എത്തുകയായിരുന്നു.
പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളും പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളേജ് വിദ്യാർത്ഥികളുമായ മുഹമ്മദ് സഹൽ, കെ.കെ അൻഷാദ്, എം. അനസ്, ഒ.പി. ഷഹബാസ്, എം.പി. നിഹാൽ എന്നിവർ കെമിസ്ട്രി പരീക്ഷ എഴുതുന്നതിനായി ചട്ടാഞ്ചാൽ മലബാർ ഇസ്ലാമിക് കോളേജിൽ എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ ബസ് വന്നപ്പോൾ തിടുക്കത്തിൽ കയറിപോവുകയായിരുന്നു.
9:30 ന് മുൻപ് ഹാൾടിക്കറ്റ് കിട്ടിയില്ലെങ്കിൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് കണ്ട് അഞ്ച് വിദ്യാർത്ഥികളും മേൽപ്പറമ്പ് സ്റ്റേഷനിൽ പരാതി നൽകി. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപൻ, സി.പി.ഒ ശ്രീജിത് എന്നിവർ ഉടൻ തന്നെ വിവരം കണ്ട്രോൾ റൂമിലേക്കും, സ്ട്രൈക്കർ ഫോഴ്സ് ഓഫീസർ നാരായണനും കൈമാറി. ഇവിടുത്തെ ഉദ്യോഗസ്ഥരായ അരുൺ, മുകേഷ് എന്നിവർ സമയം പാഴാക്കാതെ വിദ്യാർത്ഥികൾ കയറിയ ഹോട്ടലിൽ എത്തി ബാഗ് കണ്ടെത്തുകയും, പൊലീസ് വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് സന്തോഷത്തോടെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ, സ്റ്റേഷനിലെത്തി ഏവർക്കും മധുരം നൽകിയാണ് വീട്ടിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക