തമിഴ്നാട് : സീർകാഴി റെയിൽവേ സ്റ്റേഷനിൽ പോയി ആവി എഞ്ചിനുകൾ അടുത്തു കാണുക എന്നതായിരുന്നു കുട്ടിക്കാലത്ത് ശരവണന്റെ ഇഷ്ടവിനോദം. സ്റ്റേഷനോട് ചേർന്നുള്ള മരങ്ങളിലും, ടെലഫോൺ പോസ്റ്റുകളിലും ഇരുന്ന് കുരുവികൾ ചിലയ്ക്കുന്നത് ഒരു കാലത്ത് ശരവണൻ ആസ്വദിക്കുകയും ചെയ്തിരുന്നു. ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആ കുരുവികൾക്ക് സംരക്ഷണം നൽകുകയാണ് അദ്ദേഹം.
വികസനത്തിന്റെ ഭാഗമായി പ്രദേശത്തെ മരങ്ങൾ മുറിക്കുകയും, ടെലഫോൺ പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്തതോടെ കുരുവികളുടെ എണ്ണത്തിലും കുറവ് വരുകയായിരുന്നു. 45 കാരനായ സിവിൽ എഞ്ചിനീയർ ശരവണൻ കൃഷ്ണമൂർത്തി ഇങ്ങനെയാണ് 2019 ൽ വിഴുത്തുകൾ ചിറ്റുകുരുവികൾ പാതുകാപ്പ് തിട്ടം എന്ന പേരിൽ കുരുവികൾക്കായി സംരക്ഷണകവചം ഒരുക്കുന്നത്. ഏകദേശം 900 കൂടുകളാണ് ശരവണൻ മരപ്പണിക്കാരുടെ സഹായത്തോടെ നിർമിച്ചത്.
ഭാര്യ ഉമാമഹേശ്വരി, 15 വയസ്സുള്ള മകൻ തരൻ എന്നിവരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. മാർച്ച് 20 ലോകകുരുവി ദിനത്തോടനുബന്ധിച്ച് വേനൽകാലത്ത് മറ്റെല്ലാ പക്ഷികൾക്കുമായി വീട്ടുമുറ്റത്തും മറ്റും കുടിവെള്ളവും, ധാന്യവും കരുതണമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 5ജി പോലുള്ള ആധുനിക സൗകര്യങ്ങളെ ഇരുകൈ നീട്ടി സ്വീകരിക്കുന്നതോടൊപ്പം തന്നെ വലിയൊരു ആവാസവ്യവസ്ഥയുടെ ഭാഗമായ പക്ഷികളെയും, മരങ്ങളെയും സംരക്ഷിച്ചു മുന്നോട്ടു പോകണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക