പാലക്കാട് : ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി പരീക്ഷ എഴുതാൻ കഴിയില്ലെന്ന ആശങ്കയിൽ വിഷമിച്ചു നിന്ന വിദ്യാർത്ഥിനികൾക്ക് തുണയായി കേരള പൊലീസ്. പ്ലസ് വൺ വിദ്യാർത്ഥിനികളാണ് സഹായവുമായി പൊലീസിനെ സമീപിച്ചത്.
പാലക്കാട് വണ്ടിത്താവളം കെ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനികളായ മീര, കാവ്യ, നവ്യ എന്നിവരാണ് അപ്രതീക്ഷിതമായി ഉണ്ടായ ഗതാഗത കുരുക്കിൽ വലഞ്ഞത്. കുട്ടികൾ സഞ്ചരിച്ച കൊല്ലങ്കോട് നിന്നും വടവന്നൂർ വഴി വണ്ടിത്താവളത്തേക്ക് പോവുകയായിരുന്ന ബസ് ഒന്നര കിലോമീറ്റർ പിന്നിട്ട് ആലമ്പളം ചപ്പാത്തിന് സമീപം എത്തിയപ്പോൾ ഗതാഗത കുരുക്കിൽ പെടുകയായിരുന്നു. ഗുഡ്സ് ഓട്ടോ തകരാറിലായതായിരുന്നു ഗതാഗതകുരുക്കിന് കാരണം.
സമയത്ത് എത്താൻ കഴിയില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതോടെ മറ്റ് വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. സ്കൂൾ വരെ എത്തുന്നതിനുള്ള പണവും കയ്യിൽ ഇല്ലാതിരുന്നതിനാലാണ് കുട്ടികൾ കരഞ്ഞുകൊണ്ട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. തുടർന്ന് അവരുടെ വാഹനത്തിൽ വിദ്യാർത്ഥിനികളെ സ്കൂളിൽ എത്തിച്ച ഉദ്യോഗസ്ഥർ കുട്ടികൾ പരീക്ഷ എഴുതി എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക