തിരുവനന്തപുരം: ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപന്നങ്ങളിൽ നിന്നും പഴവർഗങ്ങളിൽ നിന്നും കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കാൻ എക്സൈസ് വകുപ്പ് ചട്ടങ്ങൾ രൂപീകരിച്ചെങ്കിലും ആരും ലൈസൻസിനായി അപേക്ഷിച്ചില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയം പ്രഖ്യാപിക്കുന്നതോടെ അപേക്ഷകർ എത്തുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. ഐ.ടി പാർക്കുകളിൽ മദ്യവിതരണത്തിന് സംവിധാനമൊരുക്കുന്ന പ്രക്രിയയും നിലച്ചിരിക്കുകയാണ്. തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടെന്നാണ് സർക്കാർ നിലപാട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കുറഞ്ഞ വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുന്നതിനുള്ള നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. കേരള സ്മോൾ സ്കെയിൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രിക്കൾച്ചർ പ്രൊഡക്ട്റ്റ്സ് ഓഫ് കേരള) ചട്ടങ്ങളാണ് അംഗീകരിച്ചത്. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് കുറഞ്ഞ വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കാനായിരുന്നു ആലോചന. നിർമ്മാണ യൂണിറ്റുകൾക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് നൽകാനായിരുന്നു തീരുമാനിച്ചത്. വാർഷിക ഫീസ് 50,000. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധനയ്ക്ക് ശേഷം ലൈസൻസ് നൽകേണ്ടത്.
യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ അഭിപ്രായം. കേരളത്തിൽ വൈൻ ഉൽപാദകരില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൈൻ എത്തുന്നത്. ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതോടെ കർഷകർക്ക് ഗുണകരമാകുമെന്നും കേരളത്തിൽ വൈൻ ഉൽപാദനം ആരംഭിക്കാനാകുമെന്നുമായിരുന്നു പ്രതീക്ഷ. ഉൽപാദിപ്പിക്കുന്ന മദ്യം ബിവറേജസ് കോർപ്പറേഷൻ വഴി വിൽക്കാനാണ് തീരുമാനിച്ചത്. എന്നാൽ മികച്ച പ്രതികരണമല്ലായിരുന്നു ലഭിച്ചത്. അടുത്ത വർഷത്തെ മദ്യനയം ഏപ്രിലിൽ പ്രാബല്യത്തിൽ വരും. ഈയാഴ്ച നടക്കുന്ന ഔദ്യോഗിക ചർച്ചകളിൽ നയത്തെ കുറിച്ച് അന്തിമരൂപം നൽകും. ഫീസിൽ നേരിയ വർദ്ധനവുണ്ടാകും. ഡ്രൈ ഡേ ഒഴിവാക്കാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക