ന്യൂ ഡൽഹി: മാർ ജോസഫ് പൗവ്വത്തിലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. വിജ്ഞാനത്തിന്റെ വെളിച്ചം പരത്താൻ പ്രയത്നിച്ച വ്യക്തിയായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ എന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലെ ദരിദ്രരുടെ ഉന്നമനത്തിനും കർഷകരെ ശാക്തീകരിക്കുന്നതിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. സമൂഹത്തിനും രാജ്യത്തിനും വേണ്ടി മാർ ജോസഫ് പൗവ്വത്തിൽ നടത്തിയ നിസ്വാർത്ഥ സേവനം പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സിറോ മലബാർ സഭ ചങ്ങനാശേരി രൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന് ഇന്നലെ വിശ്വാസി സമൂഹം യാത്രയയപ്പ് നൽകി. നൂറുകണക്കിന് ആളുകളാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേർന്നുള്ള ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവ്വത്തിൽ പിതാവിന്റെ മൃതദേഹം സംസ്കരിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. രാവിലെ 9 മണി വരെ നീണ്ട പൊതുദർശനത്തിന് ശേഷം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക കുർബാന മൂന്ന് മണിക്കൂറോളം നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക