കീവ്: റഷ്യൻ അധിനിവേശത്തിൽ നിന്ന് ഉക്രെയ്നിന്റെ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള ചെലവ് 411 ബില്യൺ ഡോളറാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. അതായത് അടുത്ത ദശകത്തിൽ ഉക്രെയ്ൻ പുനർനിർമ്മിക്കുമ്പോൾ, യുദ്ധ അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിനുള്ള ചെലവ് മാത്രം 5 ബില്യൺ ഡോളറാണ്.
റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി തുടച്ചുനീക്കുകയും, ഉക്രെയ്നിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 29 ശതമാനം കുറയ്ക്കുകയും, 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് പറഞ്ഞു.
ഉക്രൈൻ -റഷ്യ യുദ്ധത്തിൽ 461 കുട്ടികൾ ഉൾപ്പെടെ 9,655 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അഞ്ച് പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ ഒന്നിൽ കൂടുതൽ കേടുപാടുകൾ സംഭവിച്ചു. ഇതുകൂടാതെ 650 ആംബുലൻസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. മൊത്തത്തിൽ ഇതുവരെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യൺ ഡോളറായി ലോകബാങ്ക് കണക്കാക്കി.
ഉക്രൈൻ സർക്കാർ, ലോകബാങ്ക് ഗ്രൂപ്പ്, യൂറോപ്യൻ കമ്മീഷൻ, ഐക്യരാഷ്ട്രസഭ എന്നിവ ചേർന്നാണ് വിലയിരുത്തൽ നടത്തിയത്. യുദ്ധം തുടരുകയാണെങ്കിൽ കൂടി ഉക്രൈൻ സർക്കാർ വീണ്ടെടുക്കൽ ശ്രമങ്ങൾ തുടരേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക