തിരുവനന്തപുരം/ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംഗ്ഷനിൽ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് തലയിൽ ഉൾപ്പെടെ പരിക്കേറ്റു.
വിഷയത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡൽഹിയിലെ വിജയ് ചൗക്കിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനാധിപത്യം അപകടത്തിലാണെന്ന പോസ്റ്ററുകളുമായാണ് എഴുപതോളം എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടി അംഗങ്ങൾ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും ഉയർത്തി. മൂന്നര മണിക്കൂറോളം പ്രതിഷേധിച്ച അംഗങ്ങളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവരെ കിങ്സ് വേ പോലീസ് ക്യാമ്പിലേക്ക് മാറ്റി. അവിടെയും നേതാക്കൾ പ്രതിഷേധിച്ചു. കോടതി വിധിയിലും അയോഗ്യനാക്കുന്നതിലുമെടുത്ത തിടുക്കത്തിലും സംശയം പ്രകടിപ്പിച്ച കോൺഗ്രസ് ഉടൻ തന്നെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. രാഹുലിന്റെ ലോക്സഭാ മണ്ഡലമായ വയനാട്ടിലും വ്യാപക പ്രതിഷേധം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക