ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4 % വർദ്ധിപ്പിച്ചു. ക്ഷാമബത്ത 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായാണ് ഉയർത്തിയത്. രാജ്യത്തെ ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള എൽപിജി സബ്സിഡി ഒരു വർഷത്തേക്ക് കൂടി നീട്ടാനും തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 12 സിലിണ്ടറുകൾ സിലിണ്ടർ ഒന്നിന് 200 രൂപ കിഴിവിൽ ലഭിക്കും.
ക്ഷാമബത്ത വർദ്ധിപ്പിച്ചതോടെ കേന്ദ്ര സർക്കാരിന് 12,815 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ഇത് 2023 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ)യും പെൻഷൻകാർക്ക് ക്ഷാമകാല ആശ്വാസ(ഡിആർ) വർധനയുമാണ് ലഭിക്കുക.
47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായാണ് നിലവിലെ വർദ്ധനവെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക