മുൻ ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെതിരെ പൊലീസിൽ പരാതി നൽകി സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലു പേയാട്. യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ റോബിൻ രാധാകൃഷ്ണനെതിരെ നിരവധി ആരോപണങ്ങൾ ഷാലു പേയാട് ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് റോബിന്റെ പ്രതിശ്രുത വധു കഴിഞ്ഞ ദിവസം ഷാലുവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഓരോ ദിവസം കഴിയുന്തോറും തനിക്കെതിരായ ഭീഷണികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഷാലുവിന്റെ പരാതിയിൽ പറയുന്നത്. മലയൻകീഴ് പൊലീസിലും തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും ഷാലു പേയാട് പരാതി നൽകിയിട്ടുണ്ട്.
തനിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ വധഭീഷണിയുള്ളതിനാലാണ് പരാതി നൽകുന്നതെന്ന് ഷാലു പേയാട് പരാതിയിൽ പറയുന്നു. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ എന്നയാൾ തന്റെ ആരാധകരെ ഉപയോഗിച്ച് തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം വധഭീഷണി മുഴക്കുകയാണ്. മാർച്ച് 6, 7 തീയതികളിൽ ഫസ്റ്റ് റിപ്പോർട്ട് എന്ന ഓൺലൈൻ ചാനലിൽ റോബിനെ കുറിച്ച് ഒരു അഭിമുഖം നൽകി. ഇതിനു പിന്നാലെയാണ് വധഭീഷണി ആരംഭിച്ചത്. രണ്ട് പെൺമക്കളുണ്ട്. സ്കൂളിൽ പോകുമ്പോൾ അപരിചിതർ വന്ന് നിങ്ങൾ ഷാലുവിന്റെ മക്കളാണോ എന്ന് ചോദിച്ച് അവരെ ഭയപ്പെടുത്തുന്നു. വധഭീഷണി മുഴക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി റോബിൻ നിരവധി ഓൺലൈൻ ചാനലുകളിൽ തനിക്കെതിരെ അഭിമുഖങ്ങൾ നൽകുന്നുണ്ട്. തന്നെയും കുടുംബത്തെയും ദ്രോഹിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഇത്. ഇതിനായി റോബിൻ പിആർ ടീമുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.
റോബിനെ അഞ്ച് മാസമായി അറിയാമെന്നും സിനിമാ പ്രവർത്തകരെ പരിചയപ്പെടാൻ നിരവധി അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തെന്നും ഷാലു പേയാട് പരാതിയിൽ പറയുന്നു. കോഴിക്കോട് ഉണ്ണി മുകുന്ദന്റെ ഒരു പരിപാടി അലങ്കോലപ്പെടുത്താൻ റോബിൻ ആളെ വച്ച് കൂവിച്ച സംഭവമുണ്ടായി. എല്ലാ തെളിവുകളും കിട്ടിയപ്പോൾ ഇതേപ്പറ്റി റോബിനോടു ചോദിച്ചതോടെയാണ് അദ്ദേഹം തന്നെ ശത്രുവായി പ്രഖ്യാപിച്ചതെന്നും ഷാലു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക