ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി എംപിമാർ. ‘ഡെമോക്രസി ഇൻ ഡേഞ്ചർ’ എന്ന ബാനറുമായാണ് ഡൽഹി പോലീസിന്റെ കനത്ത സുരക്ഷാ വിന്യാസത്തിനിടയിലും മാർച്ച് നടന്നത്.
മാർച്ച് തടഞ്ഞ പോലീസ് എംപിമാരെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. മാർച്ചിന് അനുമതിയില്ലെന്നും പോലീസ് അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്താനും രാഷ്ട്രപതി സമയം അനുവദിച്ചില്ല. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ കാണാൻ ശ്രമിക്കുകയാണ്.
അതേസമയം, മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് വർഷം തടവിന് ശിക്ഷിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. കനത്ത സുരക്ഷയാണ് കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക