തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്ക് രണ്ടാം വർഷ എം.ബി.ബി.എസ് കോഴ്സിന് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷന്റെ കത്ത് ലഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾക്കനുസൃതമായി ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള തുടർച്ചയായ ഇടപെടലുകളുടെയും തുടർനടപടികളുടെയും അംഗീകാരം കൂടിയാണിത്. കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളെ മറ്റ് മെഡിക്കൽ കോളേജുകളെപ്പോലെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾക്ക് 100 എം.ബി.ബി.എസ് സീറ്റുകൾക്ക് വീതം ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ചു. യു.ഡി.എഫ് ഭരണകാലത്ത് അനുമതി നഷ്ടപ്പെടുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജിന് 50 എം.ബി.ബി.എസ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ കൃത്യമായ നടപടിയിലൂടെയാണ് 100 സീറ്റുകൾക്ക് അംഗീകാരം നൽകിയത്. രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ച സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കോന്നി മെഡിക്കൽ കോളേജിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കി. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാം ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സ്, ലോണ്ട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി എന്നിവയുടെ നിർമ്മാണത്തിന് 200 കോടി രൂപ അനുവദിച്ചു. ജില്ലയിൽ ആദ്യ 128 സ്ലൈഡ് സിടി സ്കാൻ അഞ്ച് കോടി ചെലവിൽ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അത്യാധുനിക ലേബർ റൂം നിർമിക്കുന്നതിന് 3.5 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകിയാതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക