ന്യൂഡൽഹി: ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അതിന് എന്ത് വിലയും നൽകാൻ തയ്യാറാണെന്നും രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്. കോടതി വിധി വന്ന 23 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ്.
‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസിലാണ് വിധി. അപ്പീൽ നൽകാൻ കോടതി 30 ദിവസത്തേക്ക് ശിക്ഷ സ്റ്റേ ചെയ്യുകയും 15,000 രൂപയുടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് കേസ്. രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാൽ അയോഗ്യനാക്കാൻ വ്യവസ്ഥ ചെയ്യുന്ന ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) പ്രകാരമാണ് രാഹുലിനെ വയനാട് എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്. രാഹുലിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക