ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പോരാടാൻ കോൺഗ്രസിന്റെ തീരുമാനം. ഞായറാഴ്ച രാവിലെ 10ന് രാജ്ഘട്ടിൽ കോൺഗ്രസ് സത്യാഗ്രഹം നടത്തും. പാർട്ടി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. വിഷയത്തിൽ പ്രതിപക്ഷ ഐക്യം തുടരുമെന്നാണ് പ്രതീക്ഷയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
മോദി പരാമർശ കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ 18 പ്രതിപക്ഷ പാർട്ടികൾ രാഹുലിനെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു.
അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ ഭയം കണ്ടതായി രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിൽ അദാനി-മോദി ബന്ധം ഉന്നയിച്ചതിനാണ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദമാക്കാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ തെറ്റി. മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക