തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണ പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
രാഹുലിനെ വേട്ടയാടാനുള്ള സംഘപരിവാർ അജണ്ടയ്ക്കെതിരെയാണ് ഐക്യ ജനാധിപത്യ മുന്നണി പോരാടുന്നത്. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങൾ നടന്നത്. നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായി പ്രസ്താവന നടത്തുകയും മറുവശത്ത് ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ പ്രതിഷേധിക്കുന്നവരെ മർദ്ദിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും സതീശൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക