ദില്ലി: കർണാടകയ്ക്കൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിദഗ്ദ്ധരുടെ നിലപാട് തേടിയ ശേഷമാകും തീരുമാനം. വയനാട്ടിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജനുവരി 18 നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അത് പിൻവലിക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ അടിയന്തര നീക്കം ആവശ്യമില്ലെന്നാണ് കമ്മിഷന്റെ നിലപാട്.
അടുത്ത മാസം 10ന് മുമ്പ് കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇതോടൊപ്പം വയനാട്ടിലും പ്രഖ്യാപിക്കാനാണ് ആലോചന. രാഹുലിന് സെഷൻസ് കോടതി എന്തെങ്കിലും ആശ്വാസം നൽകുന്നുണ്ടോ എന്ന് അപ്പോഴേക്കും വ്യക്തമാകും. സാധാരണ ഒരു മണ്ഡലത്തിൽ ഒഴിവുണ്ടെങ്കിൽ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. വയനാടിന്റെ കാര്യത്തിൽ സെപ്റ്റംബർ 22 വരെ സമയമുണ്ട്. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ മത്സരിക്കാതെ ലോക്സഭാ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന രീതിയുമുണ്ട്. . ബി.ജെ.പിയുമായി ചർച്ച നടത്താൻ ബി.ഡി.ജെ.എസ് നേതാക്കൾ ഡൽഹിയിലുണ്ട്. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ധൃതിപിടിച്ച് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് കമ്മിഷന്റെ നീക്കമെങ്കിൽ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക