തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ അനുമോൾ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് അറസ്റ്റിൽ. കുമളി വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനുമോളുടെ മരണശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.
അധ്യാപികയായ അനുമോളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിലെ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതലാണ് കാണാതായത്. കുമളി അട്ടപ്പള്ളത്തിനടുത്തുള്ള തമിഴ്നാട് അതിർത്തിയിലെ കാട്ടിൽ നിന്നാണ് ഇയാളുടെ മൊബൈൽ ഫോൺ കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.
കാഞ്ചിയാർ പള്ളിക്കവല ജ്യോതി പ്രീ പ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ യുവതി പിറ്റേന്ന് നടത്താനിരുന്ന സ്കൂൾ വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിൽ എത്തിയിരുന്നില്ല. അനുമോളുടെ മാതാപിതാക്കളെ വിജേഷ് ഫോണിൽ വിളിച്ചാണ് മകൾ വീടുവിട്ടിറങ്ങിയ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിൽ കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക