തിരുവനന്തപുരം: ബി.ജെ.പി ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. രാഹുൽ ഗാന്ധിയെ വായടപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം തിരുവനന്തപുരം ഗാന്ധി പാർക്കിൽ ഡി.സി.സികൾ സംഘടിപ്പിച്ച സംസ്ഥാനതല സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമർശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആത്മാവാണ്. അതിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് അർഹതയില്ലാതിരുന്നിട്ടും എ.കെ.ജിയെ പ്രതിപക്ഷ നേതാവായി അവരോധിച്ച നെഹ്റുവിനെപ്പോലുള്ള പ്രധാനമന്ത്രിമാർ നമ്മുടെ ജനാധിപത്യത്തിന്റെ അന്തസ്സാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസ് സർക്കാരുകളുടെ പാരമ്പര്യം.
രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചവർക്കൊപ്പം പ്രധാനമന്ത്രിയുടെ പേര് പരാമർശിച്ചതാണോ രാഹുൽ ഗാന്ധി ചെയ്ത കുറ്റം. ഭീഷണിപ്പെടുത്തിയാൽ കോൺഗ്രസ് തകരാൻ പോകുന്നില്ല. ഇതിലും വലിയ പ്രതിസന്ധികളെ കോൺഗ്രസ് അതിജീവിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ശക്തി ബിജെപിക്ക് അറിയില്ല. കോൺഗ്രസ് ഒരു ജനകീയ പ്രസ്ഥാനമാണ്, ഒരു സ്വേച്ഛാധിപത്യ സർക്കാർ ആ ജന ശക്തിക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവരും. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ട്. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്നും സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക