ടാങ്കിയർ (മൊറോക്കോ): ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ബ്രസീലിന് തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ തോൽപ്പിച്ചത്. 29-ാം മിനിറ്റിൽ സോഫിയൻ ബൗഫലും 79-ാം മിനിറ്റിൽ അബ്ദുൽഹമീദ് സാബിരിയുമാണ് മൊറോക്കോയ്ക്കായി ഗോളുകൾ നേടിയത്. 67-ാം മിനിറ്റിൽ കാസെമിറോയാണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്. യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങളുമായി ഇറങ്ങിയ ബ്രസീലിനെ മൊറോക്കോ തകർപ്പൻ പ്രകടനത്തിലൂടെ തകർക്കുകയായിരുന്നു.
ആന്ദ്രെ സാന്‍റോസും റോണിയുമാണ് ബ്രസീലിനായി ആദ്യ മത്സരത്തിനിറങ്ങിയത്. ചരിത്രത്തിലാദ്യമായി ഖത്തറിൽ നടന്ന ലോകകപ്പിന്‍റെ സെമി ഫൈനലിൽ എത്തിയ മൊറോക്കോ ബ്രസീലിനെതിരെ അതേ പ്രകടനമാണ് പുറത്തെടുത്തത്. മൊറോക്കോയിലെ ബറ്റൂട്ട സ്റ്റേഡിയത്തിൽ 65,000 ത്തോളം കാണികൾക്ക് മുന്നിലായിരുന്നു മൊറോക്കോയുടെ വിജയം.
പതിമൂന്നാം മിനിറ്റിൽ ബ്രസീലിന്‍റെ അരങ്ങേറ്റ താരം റോണി ലഭിച്ച ഒരു അവസരം പാഴാക്കി. 29-ാം മിനിറ്റിൽ ബൗഫലിന്‍റെ ഗോളിലൂടെ മൊറോക്കോ ലീഡെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക