തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പോലീസ് ക്രിമിനലുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാഥനില്ലാ കളരിയാണ് ആഭ്യന്തര വകുപ്പെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോലീസാണ് ക്രമസമാധാനം തകർക്കുന്നത്. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം കേരളത്തിലെ പോലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. മനോഹരൻ എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സിഐക്കും പോലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. തനിക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനം മാത്രമാണ് പോലീസ് എന്നാണ് മുഖ്യമന്ത്രി കരുതുന്നത്.
കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരിൽ പലരും ക്രിമിനലുകളാണെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിട്ടും പിണറായി സർക്കാർ ഇത്തരക്കാരെ സഹായിക്കുന്നതിന്റെ ഉദാഹരണമാണ് തൃപ്പൂണിത്തുറയിലെ സംഭവം. പോക്കറ്റിൽ കയ്യിട്ടുവെന്ന കാരണം പറഞ്ഞ് യുവാവിനെ മർദ്ദിച്ച തൃപ്പൂണിത്തുറ സി.ഐ അങ്ങനെ ചെയ്യുന്നത് ഭരണകക്ഷിയുടെ പ്രിയങ്കരനായതുകൊണ്ടാണെന്ന് വ്യക്തമാണ്. യാത്രക്കാരെയും പൊതുജനങ്ങളെയും മർദ്ദിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടോയെന്ന് ഡി.ജി.പി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിയുടെ മൊഴി മാറ്റാൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടാൻ കഴിയാത്ത പോലീസ് വഴിയാത്രക്കാരെ മർദ്ദിക്കുന്നു. മെഡിക്കൽ കോളേജിലെ സി.പി.എം അനുകൂല സംഘടനാ നേതാവായ പ്രതിയെ രക്ഷിക്കാനാണ് സി.പി.എം നേതാക്കൾ ശ്രമിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ ബലാത്സംഗം ചെയ്തയാളെ രക്ഷിക്കാൻ ശ്രമിച്ച നഴ്സിംഗ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള പ്രതികളെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികൾ എൻ.ജി.ഒ യൂണിയൻ നേതാക്കളാണെന്നതാണ് പോലീസിന്റെ അലസതയ്ക്ക് കാരണമെന്നും സുരേന്ദ്രൻ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക