കോഴിക്കോട്: റഷ്യൻ യുവതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ യുവതിയെ ആക്രമിച്ച ആഗിലിന്റെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്ത് പോലീസ്. ആശുപത്രിയിൽ തുടരുന്ന യുവതിയെ റഷ്യയിലേക്ക് തിരികെയെത്തിക്കാൻ താൽക്കാലിക പാസ്പോർട്ടിനുള്ള നടപടികൾ ആരംഭിച്ചു. റിമാൻഡിൽ കഴിയുന്ന ആഗിലിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പരിക്കേറ്റ റഷ്യൻ യുവതി പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ ശേഷം മെഡിക്കൽ കോളേജിൽ തിരിച്ചെത്തി. യുവതിയെ ആക്രമിച്ച കൂരാച്ചുണ്ട് സ്വദേശി ആഗിൽ യുവതിയുടെ പാസ്പോർട്ടും നശിപ്പിച്ചിരുന്നു.
ലഹരിക്ക് അടിമയായ ആഗിൽ ഫെബ്രുവരി 19നാണ് റഷ്യൻ യുവതിക്കൊപ്പം കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. ആഗിൽ യുവതിയെ പലതവണ മർദ്ദിച്ചിരുന്നതായി മാതാപിതാക്കൾ പിന്നീട് സമ്മതിച്ചതായി പോലീസ് പറഞ്ഞു. വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും യുവതി താഴേക്ക് ചാടുന്നതിന്റെ തലേദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക