ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടുന്നത്.
“ഒരു വര്‍ഷത്തില്‍ 363 ദിവസം ജനങ്ങള്‍ക്കും, രണ്ടു ദിവസം ശ്രീപത്മനാഭനും “. തിരുവനന്തപുരം എയര്‍പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറുമ്പോൾ ചിത്തിര തിരുനാള്‍ മഹാരാജാവ് ഉന്നയിച്ച ആവശ്യമാണ് ഇത്തരത്തില്‍ വിമാനത്താവളം അടച്ചിടുന്നതിന് പിന്നിലുള്ള കഥ.
കൊല്ലം ആശ്രാമത്താണ് ബ്രിട്ടീഷുകാരുടെ സൗകര്യാര്‍ഥം ആദ്യം വിമാനത്താവളമുണ്ടായിരുന്നത്. ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുവനന്തപുരത്ത് വിമാനത്താവളം വേണമെന്ന് ആഗ്രഹിച്ചിരുന്നു. കഴക്കൂട്ടത്താണ് ഇതിനായി സ്ഥലം കണ്ടത്. നഗരത്തില്‍നിന്നുള്ള ദൂരക്കൂടുതല്‍ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പകരം ഫ്ളൈയിങ് ക്ലബ്ബിനെ നവീകരിച്ച് വിമാനത്താവളമാക്കി. ഇവിടെയുണ്ടായിരുന്ന നിരവധി കല്‍മണ്ഡപങ്ങളും രാജകുടുംബങ്ങളുടെ കൊട്ടാരങ്ങളും നിര്‍മാണത്തിനായി പൊളിച്ചുമാട്ടുകയും ചെയ്തു.
വിമാനത്താവളം പിന്നീട് സര്‍ക്കാരിന് വിട്ടു നല്കുമ്പോള് രാജ്യഭരണാധികാരിയായി കരുതിയിരുന്ന ശ്രീപദ്മനാഭനുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ മുടക്കമില്ലാതെ നടത്താനുള്ള അവകാശം ഈ കരാറില്‍ എഴുതി ചേര്‍ത്തിരുന്നു. 1949 ജൂലായ് ഒന്നിനാണ് ഇത് നിലവില്‍വന്നത്.
ശ്രീചിത്തിര തിരുനാള്‍ മഹാരാജാവാണ് ഇഷ്ടദേവന്റെ എഴുന്നള്ളത്തിനുള്ള പാത നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ട് ഉത്സവങ്ങളുടെ ആറാട്ടിനായി വിമാനത്താവളം വര്‍ഷത്തില്‍ രണ്ടുതവണ തുറന്നുകൊടുക്കും. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത പ്രത്യേകതയാണിത്.
ക്ഷേത്രത്തിലെ പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങളുടെ സമാപനത്തിനാണ് ആറാട്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്നിന്ന് വള്ളക്കടവ് വഴിയാണ് ആറാട്ടെഴുന്നള്ളത്ത് ശംഖുമുഖത്തേക്കു പോകുന്നത്. വഴിയില്‍ വിമാനത്താവളത്തിന് ഉള്ളിലൂടെയാണ് എഴുന്നള്ളത്ത് കടന്നുപോകുന്നത്.
പ്രത്യേക പാസ് ഉള്ളവര്‍ക്ക് മാത്രമേ ആ സമയത്ത് റണ്‍വേയില്‍ നില്ക്കുവാന് സാധിക്കുകയുള്ളൂ. ഒരു ആറാട്ട് ഘോഷയാത്ര നിര്‍ത്തിയിട്ടിരുക്കുന്ന വിമാനങ്ങളുടെ അടുത്ത് കൂടി കടന്നു പോവുന്ന അത്യപൂര്‍വ കാഴ്ച.
റണ്‍വേ ഈ സമയം മുഴുവന്‍ പൂര്‍ണ്ണമായും സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലായിരിക്കും. ആറാട്ട് ദിവസം ഉച്ചമുതല്‍ രാത്രി ആറാട്ട് കഴിഞ്ഞ് വിഗ്രഹങ്ങള്‍ മടങ്ങുന്നതുവരെ ഇവിടെ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക