തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. 2022 ലെ മികച്ച സിനിമയ്ക്കുള്ള 46-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്, കെ.എസ് എഫ് ഡി സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിടും.
മികച്ച സംവിധായകനുള്ള അവാർഡ് മഹേഷ് നാരായണന് ആണ്. (ചിത്രം:അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം) മികച്ച നടി.
സമഗ്രസംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്ര രത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് സമ്മാനിക്കും. തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര് ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്ക്കുന്ന കമല്‍ ഹാസന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 82 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക