തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വ്യാപക റെയ്ഡിൽ 133 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ എട്ട് പേർ പിടിയിലായി. ഇതിൽ ഐ ടി ജീവനക്കാരും ഉൾപ്പെടുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അടങ്ങിയ 212 ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തി. അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്നത്.
പിടിയിലായവർക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സൈബർ ഡോം മേധാവി ഐജി പി പ്രകാശ് വ്യക്തമാക്കി.
സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് സംസ്ഥാനത്ത് മാസങ്ങളായി നടത്തുന്ന സൈബര്‍ ഓപ്പറേഷന്റെ പേരാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികളെ അകത്താക്കാനാണ് ഈ ഓപ്പറേഷൻ. ഇതിന്റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് ഇതുവരെ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക