തെലങ്കാന: കാറിന്റെ വിൻഡോ ഗ്ലാസ് കഴുത്തിൽ കുടുങ്ങി ഒൻപതു വയസ്സുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജ്ജഗുഡെം ഗ്രാമത്തിലാണ് ദാരുണ സംഭവം. വിവാഹം കഴിഞ്ഞു നവദമ്പതികളോടൊപ്പം യാത്ര ചെയ്യവെയാണ് സംഭവം. ബനോത് ഇന്ദ്രജ എന്ന പെൺകുട്ടിയാണ് മരിച്ചത്.
വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവരന്മാരെയും കൊണ്ടുള്ള കാർ വേദിയിൽ നിന്ന് പുറപ്പെടുമ്പോൾ വരന്റെ ബന്ധുവായ പെൺകുട്ടിയും വാഹനത്തിലുണ്ടായിരുന്നു. പിൻസീറ്റിലിരുന്ന് പാട്ടുപാടി കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല വെളിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവർ പവർ വിൻഡോ സ്വിച്ച് അമർത്തി. ഇതോടെ പെൺകുട്ടിയുടെ കഴുത്ത് ഗ്ലാസിനിടയിൽ കുടുങ്ങുകയും ശ്വാസംമുട്ടി മരണം സംഭവിക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി.
കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക