കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണമുണ്ടായതായി റിപ്പോർട്ട്. ചിക്കബെല്ലാപുരയിലെ ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം മർദിച്ചതായിആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടി തന്റെ സഹപാഠിയായ മുസ്ലീം പെൺകുട്ടിയോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം യുവാക്കൾ ഹോട്ടലിൽ അതിക്രമിച്ച് കയറി സഹപാഠികളെ മർദിക്കുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ പെൺകുട്ടി സംഘത്തെ തടയാൻ ശ്രമിക്കുന്നത് കാണാം.
അക്രമത്തിൽ പെൺകുട്ടി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇനി സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെയാണ് സംഭവം എന്നതാണ് ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക