ഗുവാഹത്തി: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്സഭയിൽ നിലവിലെ സീറ്റുപോലും ഉറപ്പിക്കാൻ കഴിയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
കോൺഗ്രസിന് ‘നിഷേധാത്മക മനോഭാവ’മാണെന്നും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങള്‍ മോദിക്കൊപ്പമുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അസമിലെ ഗുവാഹത്തിയിലെ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവാന്‍ വോട്ടുചെയ്ത ജനതയാണ് ഇന്ത്യയിലുള്ളതെന്നും പറഞ്ഞ അമിത്ഷാ, കോണ്‍ഗ്രസും ഗാന്ധി കുടുംബവും കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഷാ പറഞ്ഞു.
കോൺഗ്രസിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് പകരം മുഖ്യമന്ത്രിമാരും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളും ചേർന്ന് പുതിയ നിയമസഭാ മന്ദിരങ്ങൾക്ക് തറക്കല്ലിട്ട സംഭവങ്ങളുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
മേയ് 28-നാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ചടങ്ങിലേക്ക് രാഷ്ട്രപതിയെയോ ഉപരാഷ്ട്രപതിയെയോ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി., എ.എ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക