യുക്രെയ്നിന്റെ കിഴക്കൻ പ്രദേശമായ ഡിനിപ്രോയിലെ മെഡിക്കൽ ക്ലിനിക്കിനുനേരെ മിസൈൽ ആക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്നും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളും ഉണ്ടെന്ന് മേഖലയിലെ ഗവർണർ സെർഹി ലിസാക്ക് പറഞ്ഞു.
ആക്രമണം സ്ഥിരീകരിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി, ആശുപത്രിയിൽ ഉള്ളവരെ അവിടെനിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞു. തകർന്ന ക്ലിനിക് കെട്ടിടത്തിന്റെ വിഡിയോ സെലൻസ്കി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒറ്റരാത്രികൊണ്ട് റഷ്യയിൽനിന്ന് വിക്ഷേപിച്ച 17 മിസൈലുകളും 31 ഡ്രോണുകളും യുക്രെയ്ൻ വെടിവെച്ചിട്ടതായി അധികൃതർ അറിയിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കിയവിലും ആക്രമണം അരങ്ങേറി. യുക്രെയ്ൻ പ്രതിരോധസംവിധാനം തകർത്ത ഡ്രോണുകളുടെ ശകലങ്ങൾ ഒരു ഷോപ്പിങ് സെന്ററിന്റെ മേൽക്കൂരയിൽ പതിച്ചു. ഒരു വീടിനും നിരവധി കാറുകൾക്കും കേടുപാട് സംഭവിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക