കമ്പം: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചു. കമ്പത്ത് സമീപത്തുള്ള ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ കണ്ടെത്തി. കമ്പത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ചുരുളിപ്പെട്ടി. കോയമ്പത്തൂരിൽ നിന്നും രണ്ട് കുങ്കിയാനകളെ കമ്പത്ത് എത്തിച്ചിട്ടുണ്ട്. കുങ്കിയാനകളെ ഉടൻ ദൗത്യമേഖലയിലേക്ക് കൊണ്ടുപോകും.
ആനയെ മയക്കുവെടി വയ്ക്കാനോ അതല്ലെങ്കിൽ കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്താനോ ഉള്ള രണ്ട് സാധ്യതകളാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. ഇതിന് രണ്ടിനും പൂർണമായും സജ്ജരാണെന്ന് വനംവകുപ്പ് പറഞ്ഞു. വിഎച്ച്എസ്ഇ ആന്റിന ഉൾപ്പെടെ ഉപയോഗിച്ചാണ് വനംവകുപ്പ് ആനയെ ലൊക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നത്.
ഇന്നലെ രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. ഓട്ടോറിക്ഷ തകർത്തിരുന്നു. തുടർന്നാണ് ആനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന് തമിഴ്നാട് വനംവകുപ്പ് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക