ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം രാജ്യത്തിന് അഭിമാനമായ ഗുസ്തിതാരങ്ങളുടെ സമരത്തെ കായികമായും അറസ്റ്റ് നടപടികളിലൂടെയുമാണ് പൊലീസ് നേരിട്ടത്. പൊലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചു.
ബജ്റംഗ് പൂനിയയെ ഒറ്റയ്ക്കാക്കി പത്തോളം പൊലീസുകാർ വളഞ്ഞ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയും റോഡിൽ കൂടി വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞു. എങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്തു.
ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് പുതിയ പാർലമെന്റിലേക്ക് വനിതാ മഹാപഞ്ചായത്ത് നടത്താനിരിക്കെയായിരുന്നു താരങ്ങളെ അറസ്റ്റ് ചെയ്തുനീക്കിയത്. ‘പുതിയ ഇന്ത്യയ്ക്ക് ആശംസകൾ’ എന്ന് അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട് വിളിച്ചുപറഞ്ഞു. പത്തോളം ബസുകളിൽ അറസ്റ്റു ചെയ്ത താരങ്ങളെ ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്.
ജന്തർ മന്ദറിലുള്ള ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുനീക്കി. പാർലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഇവിടെയുണ്ടായിരുന്ന പ്രതിഷേധ ബാനറുകളും ദേശീയപതാക ഉൾപ്പെടെ പൊലീസ് നീക്കം ചെയ്തതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തു. സാക്ഷിയെ പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങൾ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ജന്തർ മന്ദറിൽ ഗുസ്തി താരങ്ങളുടെ സമരം നടക്കുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ സമരം കഴിഞ്ഞ ദിവസമാണ് ഒരു മാസം പിന്നിട്ടത്.
മേയ് 27നകം ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത സമരമാർഗങ്ങളിലേക്ക് നീങ്ങുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടാകാതായതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഉദ്ഘാടന ദിവസം കർഷക സംഘടനാ നേതാക്കൾ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക