സംസ്ഥാനത്ത് ഏറെ വിവാദമായ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ചു സർക്കാർ പുനർവിചിന്തനം നടത്തണമെന്നും പദ്ധതി നടപ്പായാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാകുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് .
സംഘടനയുടെ ജനകീയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത് . വജ്ര ജൂബിലി സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ പ്രകാശനം ചെയ്ത റിപ്പോർട്ടിൽ അപൂർണമായ ഡിപിആർ തന്നെ പദ്ധതിയുടെ വലിയ ന്യൂനതയാണെന്നും ഹരിത പദ്ധതിയെന്ന അവകാശ വാദം തെറ്റാണെന്നും പറയുന്നു. ദുർബല മേഖലകൾക്കു കുറുകെയാണ് എല്ലാ ജില്ലകളിലൂടെയും സിൽവർ ലൈൻ കടന്നുപോകുന്നത്.
202.96 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും ഇതിൽപ്പെടും. പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. സർപ്പക്കാവുകളും ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യസമ്പുഷ്ട പ്രദേശങ്ങൾ നഷ്ടപ്പെടും. 1131 ഹെക്ടർ നെൽപാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർത്തടങ്ങൾ ഇല്ലാതാകും. നിലവിലുള്ള പാതയോടുചേർന്ന് വേഗമേറിയ പാതയ്ക്ക് അനുയോജ്യമായ മറ്റൊരു ഇരട്ടപ്പാതയും സിഗ്നൽ സംവിധാനത്തിന്റെ നവീകരണവും പരിഗണിച്ചുള്ള ബദൽ സാധ്യത കേരളത്തിനു മുന്നിലുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക