ബംഗളൂരു: കര്‍ണാടകയില്‍ പുതുതായി അധികാരമേറ്റ സിദ്ധരാമയ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ധനകാര്യം, ഭരണപരിഷ്കാരം, മന്ത്രിസഭാ കാര്യങ്ങള്‍, ഇന്റലിജന്‍സ് എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ഐടി – ബി ടി , അടിസ്ഥാന സൗകര്യ വികസനം എന്നീ സുപ്രധാന വകുപ്പുകളും മുഖ്യമന്ത്രി കൈവശം വയ്ക്കും.
ജലസേചന വകുപ്പും ബെംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ലഭിച്ചത്. ബെംഗളൂരു കോര്പ്പറേഷന് (ബിബിഎംപി), ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), ബെംഗളൂരു മെട്രോ (ബിഎംആര്‍സിഎല്‍) എന്നിവയുടെ ചുമതല ഉള്‍പ്പെടുന്നതാണ് ശിവകുമാറിന് ലഭിച്ച ബെംഗളൂരു നഗരവികസന വകുപ്പ്.
ഡോ. ജി പരമേശ്വരയ്ക്ക് ഇന്റലിജന്‍സ് ഒഴികെയുള്ള ആഭ്യന്തരവകുപ്പ് ലഭിച്ചു. മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് കൈകാര്യം ചെയ്യും.
മലയാളിയായ കെ ജെ ജോര്‍ജിന് ഊര്‍ജ വകുപ്പാണ് ലഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സതീഷ് ജാര്‍ക്കിഹോളിയും ഗതാതവകുപ്പ് മുന്‍പ് കൈകാര്യം ചെയ്ത രാമലിംഗ റെഡ്ഢിയും നോക്കിനടത്തും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ഗ്രാമ വികസന വകുപ്പാണ് ലഭിച്ചത് .
കൃഷ്ണ ബൈരെ ഗൗഡയാണ് റവന്യു മന്ത്രി. കെപിസിസി മുന്‍ അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവുവാണ് പുതിയ ആരോഗ്യമന്ത്രി. സിദ്ധരാമയ്യ അനുയായിയായ സമീര്‍ അഹമ്മദ് ഖാന് ന്യൂനപക്ഷ കാര്യ വകുപ്പും വഖഫ് ബോര്‍ഡും ഭവന കാര്യാ വകുപ്പും കൈകാര്യം ചെയ്യും. ഈശ്വര ഖാന്ദ്രെക്കാണ് വനം വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മന്ത്രിസഭയിലെ ഏക വനിതയായ ലക്ഷ്മി ഹെബ്ബാള്‍ക്കറിന് സാമൂഹ്യ കുടുംബക്ഷേമ വകുപ്പാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് എം സി സുധാകറിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡോ. ശരണ പ്രകാശ് പാട്ടീലിനും വീതിച്ചു നൽകി
കര്‍ണാടകയെ സംബന്ധിച്ചിടത്തോളം മൂന്ന് ലക്ഷം കോടി രൂപയുടെ ബജറ്റ് കൈകാര്യം ചെയ്യുന്ന ധനകാര്യവകുപ്പാണ് ഏറ്റവും വലിയ വകുപ്പ്. കാലങ്ങളായി മുഖ്യമന്ത്രിമാര്‍ തന്നെയാണ് വകുപ്പ് കൈവശംവയ്ക്കാറ്. ഇത്തവണയും ആ ശീലത്തിന് മാറ്റമില്ല. ധനകാര്യ വകുപ്പ് കഴിഞ്ഞാല്‍ ഏറ്റവും അധികം പിടിവലി നടക്കുന്ന വകുപ്പ് ബെംഗളൂരു നഗര വികസന വകുപ്പാണ്. ഈ വകുപ്പിന്റെ ചുമതല ഇത്തവണ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
ആഭ്യന്തര വകുപ്പിനായി കുറച്ചു കാലങ്ങളായി കര്‍ണാടകയില്‍ പിടിവലി കുറവാണ്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ കടിഞ്ഞാണ്‍ കയ്യില്‍ വച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആഭ്യന്തര വകുപ്പ് ജി പരമേശ്വരക്ക് നല്‍കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക