ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നത്.
വാദം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെത്തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചേക്കും.
നവംബര്‍ നാലിനാണ് കേസിലെ ഏകപ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്. തുടര്‍ന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് നിര്‍ദ്ദേശം നല്കി. പിന്നാലെ വ്യാഴാഴ്ച ശിക്ഷാവിധിയില്‍ വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു.
പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ആലുവ സബ് ജയില്‍ സൂപ്രണ്ട് ഹാജരാക്കണം. പ്രതിയുടെ മുന്‍കാല കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പ്രൊസിക്യൂഷന് റിപ്പോര്‍ട്ട് നല്‍കും.
പുനരധിവാസം, മാനസാന്തര സാധ്യത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിലും റിപ്പോര്‍ട്ട് ഹാജരാക്കണം. ഇത് പരിശോധിച്ച ശേഷം കോടതി വാദം കേള്‍ക്കും. പ്രതിക്ക് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശിക്ഷാവിധിയിലെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക