ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാകാനുള്ള ബിസിസിഐ ക്ഷണം നിരസിച്ച് വിവിഎസ് ലക്ഷ്മണ്.
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിന് തുടർന്നുള്ള ഒഴിവിലേക്കാണ് ബിസിസിഐ പുതിയ തലവനെ തേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനായി വലിയ സംഭാവനകള്‍ നല്‍കിയൊരു കളിക്കാരനെയാണ് ബിസിസിഐ എന്‍സിഎ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനും കുംബ്ലെക്കുമൊപ്പം പരിഗണിച്ചവരില്‍ ലക്ഷ്മണുമുണ്ടായിരുന്നു. ലക്ഷ്മണ് ക്ഷണം നിരസിച്ച സാഹചര്യത്തില്‍ മറ്റ് പേരുകള്‍ ബിസിസിഐക്ക് പരിഗണിക്കേണ്ടിവരും. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ചശേഷം 2019ലാണ് ദ്രാവിഡിനെ ബിസിസിഐ എന്‍സിഎ അധ്യക്ഷനായി നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം.
എന്‍സിഎ അധ്യക്ഷനായിരിക്കെ തന്നെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകച്ചുമതലയും ദ്രാവിഡ് വഹിച്ചിരുന്നു. കഴിഞ്ഞ മാസം എന്‍സിഎ അധ്യക്ഷ സ്ഥാനത്ത് ദ്രാവിഡിന്റെ കരാര്‍ രണ്ടുവര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. എന്നാല്‍ ടി20 ലോകകപ്പിനുശേഷം രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ പരിശീലകനാവണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചപ്പോള്‍ ദ്രാവിഡ് ആദ്യം നിരസിച്ചു.
ഇതിന് പിന്നാലെ എം എസ് ധോണിയെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മെന്ററായി ബിസിസിഐ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ ലോകകപ്പിനുശേഷം മെന്ററായി തുടരാനില്ലെന്ന് ധോണി വ്യക്തമാക്കിയതോടെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ വീണ്ടും ദ്രാവിഡിനെ സമീപിച്ചു. ഐപിഎല്‍ ഫൈനലിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു.
ദ്രാവിഡുമായി തത്വത്തില്‍ ധാരണയായെങ്കിലും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ച് ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്റേറ്ററായും ഐപിഎല്ലില്‍ സണ്‍റൈസേഴ്വ് ഹൈദരാബാദിന്റെ മെന്ററായും പ്രവര്‍ത്തിക്കുകയാണിപ്പോള്‍ ലക്ഷ്മണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക