Categories: KERALA LATEST NEWS NEWS PALAKKAD

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്: പ്രശസ്തമായ നെന്മാറ, വല്ലങ്ങി വേലയുടെ ഭാ​ഗമായുള്ള വെടിക്കെട്ടിനു അനുമതിയില്ല. വെടിക്കെട്ടിനുള്ള ക്ഷേത്ര കമ്മിറ്റിയുടെ അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു വേല ഭാരവാഹികൾ വ്യക്തമാക്കി.

ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസെസ്മെന്റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ അനുസരിച്ചുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. എന്നാൽ ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയില്ലെന്നു ഉത്തരവിൽ വ്യക്തമാക്കി.

വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ട് മാസം മുൻപാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷിക്കാത്തതിനാലും ​ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിക്കാത്തതുമാണ് അപേക്ഷ നിരസിക്കാൻ കാരണം.

കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് നെന്മാറയിലേത്. എപ്രിൽ 1,2,3 തീയ്യതികളിലാണ് നെന്മാറ വല്ലങ്ങി വേല. ഒന്നാം തീയ്യതി വൈകിട്ട് 7.30 ണ് സാമ്പിൾ വെടിക്കെട്ട്. രണ്ടാം തീയ്യതി വൈകീട്ട് 6.30 ക്കും മൂന്നാം തീയ്യതി പുലർച്ചെ 3.00 മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ. തെന്നിലാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെയും വെടിക്കെട്ടിന് അനുമതി നിഷേധിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ പ്രധാന ഉത്സവമാണ് പ്രസിദ്ധമായ നെന്മാറ – വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി ഗ്രാമപ്രദേശക്കാർ ചേർന്നു നടത്തുന്ന ഒരുത്സവമാണിത്. ഓരോ വര്‍ഷവും ഗ്രാമങ്ങളുടെ ആഘോഷമായി ഒരുക്കുന്ന ഉത്സവമാണ് നെന്മാറ വല്ലങ്ങി വേല. അലങ്കാരപ്പന്തലുകളുടെ വര്‍ണ്ണവൈവിദ്ധ്യങ്ങള്‍, വെടിക്കെട്ട്, ഉത്സവത്തിലരങ്ങേറുന്ന കലാരൂപങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാണ് നെന്മാറ വല്ലങ്ങി വേല.

Leave a Comment