ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന യാത്രയായ ചാര് ധാം യാത്ര കാഴ്ഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും നടക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കാറ്. കഴിഞ്ഞ ദിവസം തുറന്ന കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. തുറന്ന് മൂന്ന് ദിവസത്തിനുള്ളില്‍ 75,139 ഭക്തരാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ റെക്കോര്‍ഡാണിത്. ഞായറാഴ്ച മാത്രം 23,510 പേര് ക്ഷേത്രത്തിലെത്തി.
ഗംഗോത്രി, യമുനോത്രി, കേദര്‍നാഥ്, ബദ്രിനാഥ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ യാത്ര വളരെ കഠിനമാണ്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം പത്തിനാണ് കേദാര്‍നാഥ് ധാം തുറന്നത്. ഇതോടൊപ്പം മറ്റ് ധാമുകളായ യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് എന്നിവയും തുറന്നിരുന്നു. യമുനോത്രിയില്‍ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാര്‍നാഥിലേക്കും ഒടുവില്‍ ബദരീനാഥില്‍ അവസാനിക്കുന്നതാണ് ചാര് ധാം യാത്ര.
ഏപ്രില്‍-മെയ് മാസങ്ങള്‍ മുതല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ക്കിടയിലാണ് ഭക്തര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15-നാണ് അടച്ചിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 3583 മീറ്റര്‍ ഉയരത്തില്‍ മന്ദാകിനി നദിയുടെ തീരത്തായാണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഈ നാലു ക്ഷേത്രങ്ങളിലേക്ക് ദര്‍ശനത്തിനായി എത്തുന്നത്.
ഈ വര്‍ഷത്തെ ചാര് ധാം യാത്രക്കായുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏപ്രില്‍ 15-നാണ് ആരംഭിച്ചത്. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിന്റെ registrationandtouristcare.uk.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷന് നടത്തേണ്ടത്. നിലവില്‍ പതിനഞ്ച് ലക്ഷത്തിലധികം തീര്‍ഥാടകരാണ് രജിസ്ട്രേഷന് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ചരിത്രത്തിലെ ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിനായിരിക്കും ഇത്തവണ ചാര്‍ധാമുകള്‍ സാക്ഷ്യം വഹിക്കുകയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക