യുവ നടിയെ ബലാൽസംഗം ചെയ്തെന്ന കേസില്‍ സംവിധായകന് ഒമർ ലുലുവിന് ഇടക്കാല മുൻകൂർജാമ്യം അനുവദിച്ച് കോടതി. കേരള ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് നടന്നാൽ 50,000 രൂപയുടെ രണ്ട് ആള് ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്ക. നടിയുമായി നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചത്. ഹർജി വിശദമായ വാദത്തിന് വേണ്ടി ജൂൺ 6 ലേക്ക് മാറ്റിവെച്ചു.
സിനിമയില്‍ അവസരം നൽകാമെന്ന് പറഞ്ഞ് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് നടി നൽകിയ പരാതി. നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി എടുത്തിരുന്നു. കൊച്ചിയിൽ സ്ഥിര താമസക്കാരിയായ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് സമർപ്പിച്ച പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് കബളിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
പരാതിക്കാരി ഒമർ ലുലുവിന്റെ മുൻ സിനിമയിലും അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു വെളിപ്പെടുത്തിയിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതി നൽകാൻ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക