തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനം അനിശ്ചിതത്വത്തിൽ ഇരിക്കെ സുരേഷ് ഗോപി ഡൽഹിയിലേക്ക് പുറപ്പെട്ടു. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്ക്കും അമ്മയും ഒപ്പം പുറപ്പെട്ടു. വൈകിട്ട് 4 മണിയോടെ സുരേഷ് ഗോപി ഡൽഹിയിലെത്തും. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുക.
കേന്ദ്ര മന്ത്രിസ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നും അറിയില്ലെന്നും തീരുമാനം നരേന്ദ്രമോദിയാണ് എടുക്കുന്നത് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിനും തമിഴ്നാടിനും വേണ്ടി വർത്തിക്കുന്ന എംപിയായിരിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങൾ അത് കയ്യടിച്ച് പാസാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്ര മോദിയോടൊപ്പം പ്രധാന ക്യാബിനറ്റ് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഘടക കക്ഷി പാർട്ടികൾ നാമ നിർദേശം ചെയ്ത അംഗങ്ങളും അധികാരമേൽക്കും. സ്പീക്കറെ പിന്നീട് തീരുമാനിക്കും.
2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്താണ് സർക്കാർ രൂപീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക