കുവൈത്ത് സിറ്റി: 50 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കുവൈത്ത് പൗരനെയും പ്രവാസിയേയുമാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമായ വിവരം. നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനുമാണു ഇവർക്കെതിരെ കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, കുവൈത്തിലെ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികളുടെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്.മൃതദേഹങ്ങൾ കൊച്ചിയിലേക്ക് എത്തിക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
23 പേരുടെ മരണം സ്ഥിരീകരിച്ചു. മലയാളികളെന്നു സംശയിക്കുന്ന 2 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 25 ആംബുലൻസുകൾ മൃതദേഹങ്ങൾ കൊണ്ടുപോകാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കുവൈത്തിൽ നിന്ന് പുറപ്പെടുന്ന സമയം പിന്നീട് അറിയാൻ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരുമായി ഇന്നലെത്തന്നെ ആശയവിനിമയം നടത്തിയിരുന്നെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതില്‍ 23 പേര് മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 50 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക അധികൃതര്‍ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവില്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്. ഇതില്‍ 23 പേര് മലയാളികളാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക