കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമ്മാതാക്കളിൽ ഒരാളായ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്തത്. പറവ പ്രൊഡക്ഷൻ ഹൗസ് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇതിന് മുൻപ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളിലൊരാളായ ഷോൺ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.
ചിത്രത്തിന് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിർമ്മാതാവ് പണം തിരികെ കൊടുത്തില്ലെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തിൽ ചെലവാക്കി മുതലായ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. സിറാജ് എന്ന നിർമ്മാതാവാണ് ഏഴ് കോടി രൂപ സിനിമയ്ക്ക് വേണ്ടി പറവ ഫിലിംസിന് നൽകിയത്. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജ് ഉന്നയിച്ച പരാതി.
പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. സിനിമയ്ക്കായി 22 കോടി രൂപ ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു l. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക