കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. ഇതില്‍ 13 പേരേയും വാർഡുകളിലേക്ക് മാറ്റി. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്.
14 മലയാളികളടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരെല്ലാം അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് ഉണ്ടാകും. ഇന്നലെ 12 പേരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് എബിഎൻ ഗ്രൂപ്പ് ചെയർമാന് ജെ.കെ.മേനോൻ. കുവൈറ്റിലുണ്ടായ ദുരന്തത്തില്‍, പൊലിഞ്ഞുപോയ ജീവിതങ്ങളെയോര്‍ത്ത് ഹൃദയം വേദനിക്കുന്നുണ്ട്. നഷ്ടപ്പെട്ടുപോയരെക്കുറിച്ചോര്‍ത്ത് ഓരോ കുടുംബത്തിലും തോരാത്ത കണ്ണുനീര്പെയ്ത്താണ്. നമ്മുടെ സഹോദരങ്ങളാണവര്‍. ആ കുടുംബങ്ങളെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എബിഎൻ ഗ്രൂപ്പ് ചെയർമാനും, നോർക്ക ഡയറക്ടറുമായ ജെ.കെ. മേനോൻ പറഞ്ഞു.
കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നു ലോക കേരള സഭയിൽ വച്ചാണ് ജെ.കെ.മേനോൻ പ്രഖ്യാപിച്ചത്. കൂടാതെ അവരുടെ ആശ്രിതർക്ക് എബിഎൻ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപങ്ങളിൽ ജോലി നൽകുമെന്നും ജെ.കെ. മേനോൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക