വീണ്ടും പ്രവർത്തന സജ്ജമായി ബഹിരാകാശ പേടകം വോയേജർ 1. മാസങ്ങളായി പ്രവർത്തനരഹിതമായിരുന്ന പേടകം സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകമാണ്. 1977 ൽ വിക്ഷേപിച്ച വോയേജർ 1 വീണ്ടും പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു.
നാസ നൽകിയ വിവരങ്ങൾ അനുസരിച്ച് പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 1977 ൽ വിക്ഷേപിച്ച പേടകം നിലവിൽ ഭൂമിയിൽനിന്ന് 24 ബില്യൺ കിലോമീറ്റർ അകലെയാണ് ഉള്ളത്. കഴിഞ്ഞവർഷം നവംബർ 14 മുതൽ സാങ്കേതിക തകരാറുകൾ മൂലം നാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തിരുന്നു.
പേടകം വീണ്ടും സജ്ജമായതോടെ പേടകത്തിലെ ഉപകരണങ്ങൾ ഭൂമിയിലേക്ക് സാധാരണ നിലയിൽ വിവരങ്ങൾ അയച്ചു തുടങ്ങിയിട്ടുണ്ട്. ജെറ്റ് പ്രപ്പൽഷൻ ലാബിലെ ശാസ്ത്രജ്ഞർ പ്രത്യേക സന്ദേശങ്ങൾ അയച്ച് പേടകത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി നടത്തിയ ആശ്രമങ്ങൾ വിജയിച്ചതോടെയാണ് സാധാരണ നിലയിൽ ഭൂമിയിലേക്ക് പേടകത്തിൽ നിന്നും വിവരങ്ങൾ അയച്ചു തുടങ്ങിയത്.
സൗരയൂഥത്തിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയ വോയേജർ 1 ശനിയുടെ വലയങ്ങൾ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ തുടങ്ങിയവയെപ്പറ്റി സൂക്ഷ്മമായ വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ വിക്ഷേപിച്ച വോയേജർ 2 എന്ന പേടകവും നിലവിൽ യാത്ര തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക