സിനിമയിൽ സെഞ്ചുറി തികയ്ക്കണമെന്നും തന്റെ നൂറാം ചിത്രത്തിൽ മോഹൻലാൽ നായകനാകണമെന്നും ആഗ്രഹമുള്ളതായി സംവിധായകൻ പ്രിയദർശൻ. കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ചെറുപ്പകാലത്ത് ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും ആഗ്രഹം ഉണ്ടായിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ ഇനി നാലുചിത്രങ്ങൾ കൂടി സംവിധാനം ചെയ്യണം. നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണെമെന്നും പ്രിയദർശൻ മനസുതുറന്നു.
മലയാള സിനിമയിലെ ‘റീവാച്ച് വാല്യൂ’ ഉള്ള ഡയറക്റ്റർ-ആക്റ്റർ കൂട്ടുകെട്ടാണ് പ്രിയദർശൻ-മോഹൻലാൽ കോംബോ. വർഷങ്ങളുടെ സൗഹൃദത്തിൽ മലയാളത്തിന് കിട്ടിയത് എത്രവട്ടം കണ്ടാലും മടുപ്പ് തോന്നാത്ത അനേകം സിനിമകളാണ്. ശങ്കർ, മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984ൽ പുറത്തിറങ്ങിയ ‘പൂച്ചക്കൊരു മൂക്കുത്തി’യാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ഇതുവരെ 45 സിനിമകളാണ് പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പിറന്നിട്ടുള്ളത്.
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആയിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ‘ഹരം’ എന്ന് പേരിട്ടിരിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഗായകൻ എം ജി ശ്രീകുമാർ പങ്കുവെച്ച ഒരു പോസ്റ്റിൽ ഇതിനെപ്പറ്റി പ്രതിപാദിച്ചിരുന്നു. ഇതായിരിക്കും പ്രിയദർശന്റെ നൂറാം ചിത്രമെന്നും അഭ്യുഹങ്ങൾ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക