തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം സംഘടനയുടെ സ്ഥലമിടപാടിലേക്ക് നീളുന്നു. തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ വേണ്ടി വാങ്ങുന്ന സ്ഥലത്തിന് 2.8 കോടി രൂപ ഇതിനോടകം കൈമാറിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. പണം നൽകിയ 472 ബാറുടമകളുടെയും മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് തീരുമാനമെടുത്തു. ഇപ്പോൾ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസോസിയേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിക്കും.
ഡ്രൈ ഡേ ഒഴിവാക്കുന്നതുൾപ്പടെയുള്ള മദ്യനയത്തിലെ മാറ്റങ്ങൾക്ക് പ്രത്യുപകാരം ചെയ്യണമെന്നായിരുന്നു ബാർ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശം. എന്നാൽ തലസ്ഥാനത്ത് ആസ്ഥാനമന്ദിരം നിർമിക്കാനുള്ള സ്ഥലം വാങ്ങാനായാണ് പണപ്പിരിവ് എന്നായിരുന്നു ബാർ അസോസിയേഷൻ നൽകിയ വിശദീകരണം. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച അന്വേഷണത്തിലാണ് 472 ബാറുടമകളിൽ നിന്ന് പണം പിരിച്ചതായി കണ്ടെത്തിയത്.
ഇത്തരത്തിൽ പിരിച്ച 4 കോടി 54 ലക്ഷം രൂപയിൽ 2 കോടി 80 ലക്ഷം രൂപ സ്ഥലത്തിന് അഡ്വാൻസായി നൽകിയതിന്റെ രസീത് ക്രൈം ബ്രാഞ്ചിന് കിട്ടി. ബാക്കിയുള്ള പണം തങ്ങളുടെ അക്കൗണ്ടിലുണ്ടെന്നാണ് ബാർ അസോസിയേഷൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്ഥലത്തിന്റെ മൊത്തം വില 5 കോടിക്ക് മുകളിൽ വരുന്നത് കാരണം പണം തരാത്തവരിൽ നിന്ന് അത് പിരിച്ചെടുക്കാൻ അസോസിയേഷൻ നിർദേശം നൽകിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക